Sunday 28 June 2009

മന്ത്രവാദിയുടെ കൊട്ടാരത്തിലേക്ക്

Buzz This
Buzz It

ഇന്നലെ ഉർക്യോള പള്ളിയിൽ പോയി വന്നപ്പോൾ നല്ല ക്ഷീണമുണ്ടെങ്കിലും ,ഇന്നു ഞങ്ങൾ നാലു പേർ കൂടി ഒരു യാത്ര ഉള്ളതിനാൽ നെരത്തെ തന്നെ എണീറ്റു .ഞാനും ബെർണാഡും ബെഗോയും അവരുടെ ഭർത്താവും .(വീട്ടിൽ അല്പം ജോലി ഉണ്ടെന്നു പറഞ്ഞൂ അദ്ദേഹം വന്നില്ല )രാവിലെ എട്ടു പത്തിന്റെ ബസിനു ഞങ്ങൾ യാത്ര തിരിച്ചു.ഇന്നലെ നാൽ‌പ്പതു ഡിഗ്രീ ആയിരുന്നു ചൂട് പക്ഷെ ഇന്ന് പതിനഞ്ചു ഡിഗ്രീ കൂടാതെ വൈകീട്ടു മഴക്കുള്ള ലക്ഷണവും ,ഇവിടെ വന്നിട്ടു എനിക്കിഷ്ട്ടപെടാത്ത ഒരേ ഒരു കാര്യം കാലാവസ്ഥയുടെ പെട്ടെന്നുള്ള മാറ്റമാണു .മണിക്കൂർ ഇടവിട്ടാണു ഈ ബാസ്ക് കണ്ട്ട്രിയിൽ ചൂടും തണുപ്പും മഴയും മാറി മാറി വരുന്നതു .ഒരു ദിവസത്തിൽ തന്നെ ഇരുപതു ഡിഗ്രീ ചൂടു വിത്യാസവും മഴയും വെയിലും മാറി മാറി വരും .ചുരുക്കത്തിൽ മുന്നൂറ്റി അറുപത്തി അഞ്ചു ദിവസത്തിൽ മുന്നൂറു ദിവസവും മഴ തന്നെ.ചെറുതായി വെയിൽ ഉണ്ട് ,മടി മൂലം ഞാൻ കുട എടുത്തില്ല .ഞങ്ങൾ ഇന്നു പോകുന്ന സ്ഥലം ഗാറ്റിക ,ഒരു കാട് തന്നെ വന്യ ജീവികൾ ഇല്ല എന്നെ ഉള്ളൂ.എല്ലൊറിയോയിൽ നിന്നും ഒരു മണിക്കൂർ യാത്രക്കു ശേഷം ഞങ്ങൾ ബിൽബാവോയിൽ എത്തി ,അവിടെ നിന്നും മെട്രോ ട്രെയിനിൽ സാൻമാമെസ് സ്റ്റോപ്പിൽ നിന്നും കയറി സൊപെലാനയിൽ ഇറങ്ങി .ഇനി അവിടെ നിന്നും മുങ്കിയക്കു പോകുന്ന ബസിൽ കയറി ബുട്രോൺ സ്റ്റോപ്പിൽ ഇറങ്ങണം .



View Larger Map



വീട്ടിൽ നിന്നും രണ്ട് മണിക്കൂർ യാത്ര ഉച്ച ഭക്ഷണവും കരുതിയാണു പോകുന്നതു .മാസങ്ങളായി പോകാൻ കൊതിക്കുന്ന സ്ഥലമാണു കാരണം അവിടെ ഒരു കാസിൽ ഉണ്ടു ,ചെറുപ്പത്തിൽ ചിത്രകഥകളിൽ മാത്രം കണ്ട മന്ത്രവാദിയുടെ കൊട്ടാരം.ഇന്നു തന്നെ അവിടെ പോകാൻ കാരണം ഇന്നു അവിടെ ഒരു ഉത്സവം നടക്കുന്നുണ്ടു ഒരു വെടിക്കു രണ്ടു പക്ഷി ഉത്സവവും കാണാം കൊട്ടാരവും കാണാം ,കൊട്ടാരത്തിലേക്കു പോകാനുള്ള വഴിയെ പറ്റി പണ്ട് ഞാൻ ബെഗോയോടു ചോദിച്ചിരുന്നു പത്രത്തിൽ ഉത്സവ വാർത്ത കണ്ട ബെഗോ അവിടെ പൊകാനുള്ള വഴിയും ബസ് സമയവും അതിൽ കൊടുത്തിരിക്കുന്ന ഫോൺ നമ്പരിൽ വിളിച്ചു ചൊദിച്ചു അന്വേഷിച്ചാണു ഞങ്ങളുടെ യാത്ര . പക്ഷെ സൊപെലാനയിൽ ചെന്നപ്പോൾ ഒന്നര മണീക്കൂർ ഇട വിട്ടാണു ബസ് .ഒന്നര മണിക്കൂർ അവിടെ കാത്തിരുന്നു ,ബസ് സ്റ്റോപ്പിൽ എൺപതിനു മുകളിൽ പ്രായം വരുന്ന ഒരു അപ്പൂപ്പൻ എന്നെ കണ്ടു ചോദിച്ചു മൊറോക്കൊയിൽ നിന്നും വന്നതാണൊ എന്നു ,അല്ല ഞാൻ ഇന്ത്യയിൽ നിന്നും വന്നതാണു എന്നു പറഞ്ഞപ്പൊ ,ഓ നമ്മുടെ ഇന്ധിരാ ഗാന്ധിയുടെ നാട് അല്ലേ എന്നു പറഞ്ഞു ,അദ്ദേഹം ബെഗോയോടു പറഞ്ഞു അവരുടെ കുടുംബം മുഴുവൻ അകാല മരണമായിരുന്നു .

നിങ്ങൾ എല്ലാവരും മരിച്ചാൽ നദിയിലാണോ കളയുക ?

ഞാൻ കരുതി ചിതാ ഭസ്മത്തിന്റെ കാര്യമായിരിക്കും എന്നു അതു ഹിന്ദുക്കൾ മാത്രമെ അങ്ങിനെ ചാരം ഒഴുക്കാറുള്ളൂ അതു അവരുടെ വിശ്വാസവുമായി ബന്ധപെട്ട ഒരു ചടങ്ങാണു .


ഏയ് അതല്ല ഒരു നദിയുണ്ടല്ലോ അവിടെ ഗാംഗ് എന്നു പേരുള്ളത് .അതിൽ എല്ലാവരും മരണ ശേഷം ശവ ശരീരം ഒഴുക്കി കളയുകയാണല്ലൊ എന്ന് ,അങ്ങിനെ ചെയ്താൽ പിന്നെ നിങ്ങൾ എങ്ങിനെയാ പിന്നെ ആ വെള്ളം കുടിക്കുന്നെ വളരെ മോശമല്ലെ അങ്ങിനെ ചെയ്യുന്നത്.

ഓ ഗംഗ , അതു വടക്കേ ഇന്ത്യയിലാണു പൊതുവേ വടക്കെ ഇന്ത്യയിലുള്ള എല്ലാ മതക്കാർക്കും കുറച്ചു മതഭ്രാന്തു കൂടുതലാണു ,പക്ഷെ ഞാൻ താമസിക്കുന്നതു തെക്കെ ഇന്ത്യയിലാണു കേരളം .(നമ്മുടെ നാട്ടിലെ പമ്പാ നദിയെ പറ്റി ഞാൻ മിണ്ടാൻ പോയില്ല )

നിങ്ങളുടെ നാട്ടിൽ നമ്മൾ വണ്ടിയിൽ പൊകുമ്പോൾ ഒരു പശു കുറുകെ വന്നാൽ പശു സ്വയം പോകുന്ന വരെ നമ്മൾ കാത്തു നിക്കണം ,പശു ഇറച്ചി തിന്നാൻ പാടില്ല എന്നൊക്കെയുള്ളതു ശരിയാണൊ ?

അതൊക്കെ അങ്ങു വടക്കെ ഇന്ത്യയിലാണ് ഞങ്ങൾ നാട്ടിൽ പശു ഇറച്ചി കഴിക്കും .

അങ്ങിനെ ഒന്നര മണിക്കൂർ അദ്ദേഹം കേട്ടിട്ടു മാത്രം ഉണ്ടായിരുന്ന ഒരു പാടു കാര്യങ്ങൾ ഇന്ത്യയെ പറ്റി എന്നോടൂ ചോദിച്ചു കൊണ്ടിരുന്നു ,അവസാനം ബസ് വന്നു സമയം പതിനൊന്നര ചെറുതായി മഴ തുടങ്ങി ,പണ്ടാറ മഴ ഒടുക്കത്തെ മഴ എന്നു മനസ്സിൽ പറഞ്ഞു ഞാൻ ബസിൽ കയറി.ബൂട്രോണിൽ ഇറങ്ങി പത്തു മിനിറ്റു നടന്നു ഞങ്ങൾ ഉത്സവ സ്ഥലത്തെത്തി ,ഓക്കു മരങ്ങൾ നിറഞ്ഞ കാട് നാടൻ ഭാഷയിൽ പറഞ്ഞാൽ ഒരു ഓട്ടോരിക്ഷ പോകനുള്ള വീതി മാത്രമുള്ള വഴി ആളൂകൾ തിങ്ങി നിറഞ്ഞാണു പോകുന്നതു വലതു വശത്തു നിറയെ കച്ചവടക്കാർ അവരുടെ വസ്ത്രധാരണം മുസൽ മാൻ രീതിയിൽ കചവടത്തിനു വച്ചിരിക്കുന്ന എല്ലാ സാധനങ്ങളിലും ഒരു അറബി രീതി ,അവിടെ നിന്നും ഉച്ചത്തിൽ കേൾക്കുന്ന സംഗീതം പോലും അറബി രീതിയിൽ . കുറച്ചു നേരം കൊണ്ട് ഞാൻ ഏതൊ ഒരു അറബി രാജ്യത്തു ചെന്ന പ്രതീതി .ഒൻപതാം നൂറ്റാണ്ടിൽ മുസൽമാൻ മാരാൽ ആക്രമിക്കപെട്ടതാണ് സ്പെയിൽ എന്നു കേട്ടിട്ടുണ്ട് അന്നു അവരെ തുരത്താൻ വേണ്ടി ഇതു പോലെ ഒരു പാടു കോട്ടകൾ സ്പെയിനിലുണ്ടത്രേ.അന്നത്തെ ആക്രമണതിൽ ഗാറ്റികയും ഉൾപെട്ടിട്ടുണ്ടാകാം അന്നു അവരെ തുരത്തിയതിന്റെ ഓർമയുമായി ബന്ധമുള്ളതു പോലെ തോന്നി ഇന്നു ഇവരുടെ ഉത്സവ രീതിയും വസ്ത്രധാരണവും എല്ലാം കണ്ടപ്പോൾ.

ഇടതു വശത്തുകൂടെ ഒരു പുഴ ഒഴുകുന്നുണ്ട് അതിനു അപ്പുറത്താണു കൊട്ടാരം ,ഈ ചെറിയ റോഡിനും പുഴക്കും ഉള്ള ചെറിയ സ്ഥലത്ത് പണ്ടത്തെ രീതിയിൽ വസ്ത്രം ധരിച്ച സ്പാനിഷ് യുവതികൾ കൊച്ചു കുട്ടികളെ കുതിരക്കു മുകളിൽ ഇരുത്തി സവാരി ചെയ്യുന്നതു കണ്ടു .




കച്ചവടക്കാർ എല്ലാവരും വസ്ത്രധാരണം പഴയ കാലഘട്ടത്തിലെ തന്നെ ,ഇപ്പോൾ ഒരു അഞ്ഞൂറു വർഷം പുറകോട്ടു പോയതു പോലെ .നല്ല തേൻ ,കര കൌശല വസ്തുക്കൾ ,വാളുകൾ എന്നു വേണ്ട എല്ലാ സാധനവും വിൽ‌പ്പനക്കു വെച്ചിട്ടുണ്ടു .ഒരു സംഘം ആളുകൽ വാദ്യവുമായി വരുന്നുണ്ട് ആ പ്രായമായ സ്ത്രീയുടെ കയ്യിലെ ഡ്രം കണ്ടപ്പൊ എനിക്കു വീഞ്ഞു പാത്രത്തെയാണു ഓർമ്മ വന്നതു .കൊട്ടാരം അടുത്തുള്ളതു കൊണ്ടാണു ഒരു ദുർമന്ത്രവാദിനിയും വരുന്നുണ്ടു ,കൊച്ചു കുട്ടികൾ അവരെ കണ്ടു വാവിട്ടു കരയാൻ തുടങ്ങി .











അല്പം കഴിഞ്ഞു എതിർ വശത്തു നിന്നും ഒരു സംഘം അറബി വേഷത്തിൽ പടച്ചട്ടയും അണിഞ്ഞു മുന്നിൽ നടക്കുന്ന നേതാവിന്റെ കയ്യിൽ പരുന്താണെന്നു തൊന്നുന്നു അതോ ഇനി ഫാൽകൺ ആണൊ അറിയില്ല എന്തായാലും അതെനിക്കു നന്നേ ഇഷ്ട്ടപെട്ടു ,അദ്ദേഹം കൊച്ചു കുട്ടികളെ കൂടെ നിറുത്തി ഫൊട്ടോ എടുക്കുന്നുണ്ടു ,കയ്യിൽ ആ പക്ഷി അള്ളി പിടിച്ചു കൈ മുറിയാതിരിക്കാനാവാം കയ്യിൽ ഗ്ലൌസ് ഇട്ടിട്ടുണ്ടു .എന്റെ ഫോട്ടോ എടുക്കാനുള്ള താല്പര്യം കണ്ട് അദ്ദേഹം എന്നെയും ബെഗൊയെയും ചെർത്തു ഫൊട്ടോ എടുക്കാൻ നിന്നു.








ഇടതു വശത്തു കുതിര സവാരിയുടെ അടുത്തു തന്നെ അമ്പെയ്തു നടക്കുന്നുണ്ടു ,കുതിര സവാരിയും അമ്പെയ്തുമൊന്നും വെറുതെ അല്ലാട്ടോ അഞ്ചു യൂറോ കൊടുക്കണം .കുറച്ച് നേരം അതു കണ്ടു നിന്നു വീണ്ടും കാഴച്ചകൽ കാണാൻ നടന്നു .ബെഗൊ കൈ കൊണ്ടു പണിതു കൊടുക്കുന്ന മാലയും വളയും കമ്മലും നോക്കാൻ പൊയപ്പോൾ അതിനടുത്ത കടയിൽ ഉണ്ടാക്കി കൊണ്ടിരിക്കുന്ന ചൂടൻ പലഹാരത്തിലായിരുന്നു എന്റെ നോട്ടം .ബെഗോയെ വിളിച്ചു അതിൽ പന്നി അടങ്ങിയിട്ടുണ്ടോ എന്നു അന്വേഷിച്ചു .പന്നിയെ കൂടാതെ ഒരു ഭക്ഷണ സാധനവും ഈ നാട്ടുക്കാർക്കു ഇല്ല .എന്തിനാ വെറുതെ പന്നി പനി പിടിക്കുന്നെ എന്നു കരുതി ഞാൻ നെരത്തെ തന്നെ തീറ്റ നിറുത്തി.ധാന്യപൊടിയും മുട്ടയും കൊണ്ടാണു അതുണ്ടാക്കുന്നതെന്നറിഞ്ഞപ്പോൾ ഞങ്ങൾ അതും ഒന്നു പരീക്ഷിച്ചു .സത്യം പറയാമല്ലൊ ഈ പൊസ്റ്റ് എഴുതുമ്പോളും രുചി നാവിൽ ഉണ്ട് .




അങ്ങിനെ കാഴ്ച്ചകൾ കണ്ടു നടന്നു കലാപരിപാടികൾ നടക്കുന്ന സ്ഥലതെത്തി.ഞങ്ങൾ അവിടെ എത്തുമ്പോൾ പക്ഷികളുടെ ഉപയോഗിച്ചുള്ള കലാപരിപാടിയായിരുന്നു .കയ്യിൽ പക്ഷിയെ പിടിച്ചു ആദ്യം ആ പക്ഷിയെ ഞങ്ങൾക്കു പരിചയപെടുത്തി ,ഇനവും പ്രത്യേകതകളും എല്ലാം ,അതിനു ശെഷം അതു ഇര പിടിക്കുന്നതും പറക്കുന്നതും അതിന്റെ കാഴ്ച ശക്തിയും ശ്രവണ ശക്തിയും എല്ലാം അദ്ദെഹം കാണിച്ചു തന്നു മൂങ്ങ ,പരുന്തു അങ്ങിനെ പല തരം പക്ഷികൾ .വിവരണങ്ങൾ എല്ലാം അദ്ദേഹം മൈക്രോഫോൺ ഉപയോഗിച്ചു പറയും അതിനു ശേഷം പക്ഷിയെ ഇര പിടിക്കുന്നതു കാണിച്ചു തരുവാൻ പേരു വിളിക്കും .ഒരോ പക്ഷിക്കും അദ്ദെഹം പേരിട്ടിട്ടുണ്ടു മൈക്രൊഫോണിലൂടെ കേൾക്കുന്ന ശബ്ദവും അദ്ദേഹത്തിന്റെ ശബ്ദവും വിത്യാസമുള്ളതു കൊണ്ടാകാം പക്ഷിയെ വിളിക്കുമ്പോൾ മാത്രം അദേഹം മൈക്രോഫോൺ ഉപയോഗിക്കാതെ സ്വന്തം ശബ്ദത്തിലായിരുന്നു വിളിച്ചിരുന്നതു .അദ്ദേഹം പറയുമ്പോൾ പക്ഷികൾ ദൂരെ ഇരിക്കുന്ന ഇറച്ചി കഷണം പോയി പറന്നെടുക്കും .ഏറ്റവും അവസാനം പരുന്തു വന്നു തൊമസിറ്റോ എന്നായിരുന്നു ആ പരുന്തിനെ വിളിചിരുന്നതു .അതിന്റെ തൂക്കവും കാഴ്ചയും ശ്രവണ ശെഷിയെ കുറിചുമെല്ലാം വിശദീകരിച്ചു തന്നിട്ടു അതിനെ കാലിലെ കെട്ടഴിച്ച് ദൂരേക്കു പറത്തി വിട്ടു .വളരെ ദൂരെ ഒരു ഓക്കു മരത്തിൽ ചെന്നിരുന്ന പരുന്തിനെ തോമാസിറ്റോ എന്നു വിളിച്ചു കൊണ്ടു ആകാശത്തേക്കു ഒരു കോഴികുഞ്ഞിനെ എറിഞ്ഞൂ ഞൊടിയിടയിൽ ആ പരുന്തു വന്ന് കണ്ണടച്ച് തുറക്കും മുന്നെ കോഴി കുഞ്ഞിനെ റാഞ്ചി എടുത്തു .കൊഴി കുഞ്ഞിനെ പരുന്തിന്റെ കയ്യിൽ നിന്നും പിടി വിടുവിക്കാൻ നോക്കിയ അദ്ദെഹത്തിന്റെ കയ്യിൽ രണ്ടു കാലുകൾ മാത്രം ഇരുന്നു ബാക്കി ഭാഗം പരുന്തിന്റെ കാൽ പിടിയിലും .ഏറ്റവും അവസാനം അദ്ദേഹത്തിന്റെ കൊചു കുട്ടികളും വന്നു ഈ പരുന്തിനെ കൊണ്ടു അഭ്യാസം കാണിപ്പിച്ചു.
















അവിടെ പല ബൊർഡുകളിലും ഈ പ്രദേശത്തെ ചരിത്രം എഴുതി വെച്ചിട്ടുണ്ടു സ്പാനിഷ് പണ്ഡിതനായ ഞാൻ അതു വായിച്ചു മനസ്സിലാക്കുന്നതിൽ പരാജയപെട്ടപ്പോൾ ഒരു ഫോട്ടോ എടുത്തു പോന്നു .






ചെറുതായി മഴ ചാറുന്നുണ്ടു മഴയെ വക വെക്കാതെ പരിപാടികൾ തുടർന്നു കൊണ്ടിരുന്നു .അടുത്ത പരിപാടി കൊച്ചു കുട്ടികളുടെ ഡാൻസ് ആയിരുന്നു .മഴ നനയാനുള്ള കൊച്ചു കുട്ടികളുടെ മടി ആണോ എന്തോ ഒരാൾ അങ്ങോട്ടു തിരിയുമ്പോൾ മറ്റെ ആൾ ഇങ്ങോട്ടു തിരിയും അങ്ങിനെ അവർ പത്തു മിനിറ്റു കൊണ്ടു ഡാൻസ് അവസാനിപ്പിച്ചു തീരുമ്പോൾ മഴ ശക്തി പ്രാപിചു .കുറചു നേരം അവിടത്തെ താൽക്കാലിക ചായക്കടയിൽ കയറിന്നിന്നു മഴയിൽ നിന്നും രക്ഷപെട്ടു.മഴയുടെ ശക്തി അല്പം കുറഞ്ഞപ്പോൾ അടുത്ത പരിപാടി അനൌൻസ് ചെയ്തു ‌“ബെല്ലി ഡാൻസ്“
ങേ.. ബെല്ലീ ഡാൻസോ അതും സ്പെയിനിൽ
ഒരു മിനിറ്റു കൊണ്ടു മഴയെ വക വെക്കാതെ ആളുകൾ നിറഞ്ഞു .സ്പാനിഷ് യുവതികൾ വന്നു ചുവന്ന പരവതാനി വിരിച്ചു ,ബെല്ലി ഡാൻസ് സംഗീതം മുഴങ്ങി .ഓരൊരുത്തർ ആയി അവരുടെ പ്രകടനം കാഴച വെച്ചു ,എല്ലാവരും മഴയെ കാര്യമാക്കാതെ അവരെ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു .

അടുത്തു നിന്നിരുന്ന സ്ത്രീ ബെഗോയോടു ,അതു എന്റെ മകളാ എങ്ങിനെയുണ്ട് അവളുടെ ഡാൻസ് ?

അവസാനം അവരുടെ ഗ്രൂപ്പ് ഡാൻസോടു കൂടി പരിപാടികൾ എല്ലാം അവസാനിച്ചു .ഇനി വൈകീട്ടു മാത്രമെ കലാപരിപാടികൾ ഉള്ളൂ.














വിശന്നിട്ടു വയ്യ ഈ കാഴ്ചകൾ കണ്ടു തീർന്നിട്ടു കൊട്ടാരത്തിൽ പോയി ഭക്ഷണം കഴിക്കാം അതാണു പ്ലാൻ .എല്ലവരും അവിടെ ഉള്ള താൽക്കലിക ഹൊട്ടെലുകളിൽ കയറി ഭക്ഷണം കഴിക്കുന്നു പന്നിയും ,നീരാളിയും .കുറചു കൂടി മുന്നോട്ടു നടന്നപ്പോൾ അവർ യുദ്ധം ചെയ്തിരുന്ന അയുധങ്ങൾ ,അമ്പും വില്ലും ,കുന്തവും എല്ലാം അവിടെ പ്രദർശിപ്പിച്ചിട്ടുണ്ടു .അതിനടുത്തു തന്നെ സംഗീതം വായിക്കുന്ന അമ്മയെയും മകനെയും കണ്ടു .അടുത്ത സ്റ്റാളിൽ നേരത്തേ കണ്ട പക്ഷി കലാകാരൻ അയാളുടെ പക്ഷികളെ വില്പനക്കു വെച്ചിട്ടുണ്ടു .







അയാളോടു കൊട്ടാരത്തിലേക്കുള്ള വഴി ചോദിച്ചപ്പോളാണു അറിയുന്നതു നദി കടന്നു പോകാനുള്ള പാലം കേടായതിനാൽ പോലിസ് ആ വഴിക്കുള്ള പ്രവേശനം തടഞ്ഞിരിക്കുവാണു .മഴയുടെ കൂടെ എന്റെ തലയിൽ ഇടി മിന്നൽ കൊണ്ടതു പോലായി .ഇനി എന്തു ചെയ്യും നല്ല മഴയും പെയ്യുന്നു .എത്ര മഴ ആയാലും ഞാൻ പോകാൻ ഒരുക്കമാണു .എന്റെ നിർബന്ധത്തിൽ വഴങ്ങി ബെഗൊയും ബെർണാഡും ചുറ്റിയാണെങ്കിലും പോകാമെന്നു സമ്മതിച്ചു .വേറെ വഴി അന്വേഷിച്ചു നടന്നു വശം കെട്ടു.നേരെ നോക്കിയാൽ കാസിൽ കാണാം ,ഞാൻ ഒരു ഫോട്ടൊ എടുത്തു. മഴ തുള്ളിക്കൊരു കുടം എന്ന പോലെ പെയ്യുന്നു ,അവസാനം വഴി കണ്ടു പിടിചു മൂന്നു കിലോ മീറ്റർ നടക്കണം ഞാൻ മഴ കൊണ്ടും നടക്കുമെന്നറിഞ്ഞ ബെർണാഡ് പറഞ്ഞു ,ഞാൻ വരുന്നില്ല നീ തന്നെ പൊക്കോ .തിരിച്ചു ബസ് സ്റ്റൊപ്പിൽ ഇരിക്കുമ്പോൾ ഞാൻ മനസ്സിൽ വീണ്ടും പറഞ്ഞൂ ഒടൂക്കത്തെ മഴ .കൊണ്ടു പോയ ഉച്ച ഭക്ഷണം ബസ് സ്റ്റോപ്പിൽ ഇരുന്നു കഴിചു ഒന്നര മണിക്കൂർ ബസ് കാത്തു നിൽക്കാൻ ക്ഷമയില്ലാതെ മെട്രൊ സ്റ്റേഷനിലേക്കു മഴ നനഞ്ഞു മുക്കാൽ മണിക്കൂർ നടന്നു തിരിച്ചു എല്ലോറിയോയിൽ എത്തിയപ്പോൾ ഇവിടെ തുള്ളി മഴ പെയ്തിട്ടില്ല എന്നു മാത്രമല്ല നല്ല വെയിലും ചൂടും .അതേ ഇനിയും പോണം ആ കാസിൽ കാണാൻ.


Friday 26 June 2009

നീലാകാശവും നീല കടലും

Buzz This
Buzz It

Wednesday 24 June 2009

ഊണ് തയ്യാര്‍

Buzz This
Buzz It

Tuesday 23 June 2009

വിപ്ലവം ജയിക്കട്ടെ

Buzz This
Buzz It



Sunday 14 June 2009

ഉര്‍ക്യോള (fiesta de urkiola )

Buzz This
Buzz It

ഇന്നു വെള്ളിയാഴ്ച ,സ്പാനിഷ് സ്കൂളില്‍ നിന്നും വര്‍ഷാവസാനം ടൂര്‍ പോകുന്ന ദിവസം ഈ മാസത്തോടു കൂടി ക്ലാസ്സ് അവസാനിക്കുകയാണ് .രാവിലെ പത്തു മണിക്ക് എല്ലാവരും ഉര്‍ക്യോള എന്ന സ്ഥലത്തേക്കാണ്‌ ഇത്തവണ പോകുന്നത് .മലകള്‍ക്ക് മുകളിലെ സുന്ദരമായ ഗ്രാമം .നമ്മുടെ വയനാട് താമരശ്ശേരി ചുരം കയറി ബത്തേരി ചെല്ലുന്നത് പോലെ ഹെയര്‍ പിന്നുകള്‍ ,ആ ചുരം കയറി കൊണ്ടിരിക്കുമ്പോള്‍ കാണുന്ന അതി സുന്ദരമായ പ്രകൃതി സൌന്ദര്യം .പക്ഷെ ഇന്നെനിക്കു ജോലി അവസാനിക്കുന്നത്‌ ഉച്ചക്ക് ശേഷം രണ്ടു മണിക്ക് .കാഴ്ചകള്‍ കാണാനും യാത്ര ചെയ്യാനും ഉള്ള എന്‍റെ ഇഷ്ടം അറിയാവുന്ന ടീച്ചര്‍ മൂന്ന് മണിക്ക് എന്നെ കാറുമായി വന്നു കൊണ്ടു പോയി .ഞാന്‍ ചെല്ലുമ്പോള്‍ അവരെല്ലാവരും ഉര്‍ക്യോളയും കണ്ടു താഴ്വാരം ഇറങ്ങി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയാണ് .അമ്പതു പേര്‍ അടങ്ങുന്ന സംഘം കൂടുതലും ആഫ്രിക്കയില്‍ നിന്നും ഉള്ളവര്‍ എന്‍റെ ക്ലാസ്സില്‍ നിന്നും ഉള്ളവര്‍ എല്ലാവരും സെനഗല്‍ പൌരന്മാര്‍ ആണ് .ഭക്ഷണം കഴിച്ചു വീണ്ടും നടന്നു സ്കൂളിലെത്തി പിരിഞ്ഞു .

നല്ലൊരു കാഴ്ച കാണാന്‍ സാധിക്കാത്തതിന്റെ വിഷമം തീര്‍ക്കാന്‍ നാളെ പോകണം വീണ്ടും ഉര്‍ക്യോള കാണുവാന്‍ ,നാളെ അവിടത്തെ പള്ളിയിലെ ഉത്സവം ആണെന്നറിഞ്ഞു രാവിലെ പത്തു മണിക്ക് തന്നെ ഞാന്‍ വീട്ടില്‍ നിന്നും ഉച്ച ഭക്ഷണവും കയ്യില്‍ കരുതി ഇറങ്ങി .ദ്യുരന്ഗോ എത്തിയപ്പോള്‍ നൂറു കണക്കിന് ആളുകള്‍ ബസ്സ് കാത്തു നില്ക്കുന്നു എല്ലാവരും അറുപതു വയസ്സിനു മുകളില്‍ പ്രായം ഉള്ളവര്‍ .എല്ലാവരും കൂടി എങ്ങനെ ഒരു ബസ്സില്‍ കയറി പോകും മണിക്കൂറുകള്‍ക്കു ശേഷമേ അവിടേക്ക് ബസ്സ്‌ ഉള്ളൂ .ആശ്വാസം എന്ന് പറയട്ടെ മിനുട്ടുകള്‍ ഇടവിട്ട്‌ സ്പെഷ്യല്‍ ബസ്സുകള്‍ വരി വരിയായി വരുന്നു അതും യാത്ര തികച്ചും സൌജന്യം .നൂറ്റാണ്ടുകള്‍ പഴക്കമുള്ള പള്ളി യാത്ര അതിലേറെ സുന്ദരം അനേകം മലകള്‍ക്കിടയിലൂടെ ഞങ്ങളുടെ ബസ്സ്‌ സാവധാനം ഹെയര്‍ പിന്നുകള്‍ കയറിക്കൊണ്ടിരുന്നു .സാധാരണ പതിനഞ്ച് ഡിഗ്രിയില്‍ കൂടുതല്‍ ചൂടു ഉണ്ടാകാത്ത സ്ഥലം പക്ഷെ ഇന്നു നാല്‍പതു ഡിഗ്രീ ചൂടു ,വയസായ പലരും തല ചുറ്റി വീണു പ്രഥമ ശുശ്രൂഷ നല്‍കേണ്ടി വന്നു .











അര മണിക്കൂര്‍ യാത്രയ്ക്കു ശേഷം ഉര്‍ക്യോള പള്ളിയിലെത്തി .പൊള്ളുന്ന വെയില്‍.പള്ളിയിലേക്കുള്ള വഴിയുടെ വശങ്ങള്‍ എല്ലാം കച്ചവടക്കാര്‍ ,എല്ലാ ഭക്ഷണ സാധനങ്ങളും വീട്ടില്‍ ഉണ്ടാക്കി കൊണ്ടു വന്നു വിക്കുന്നവര്‍ .യൂറോപ്യന്‍ രാജ്യങ്ങള്‍ എന്ന് പറഞ്ഞാല്‍ നമ്മുടെ ഗ്രാമ ജീവിതവുമായി ഒരിക്കലും സങ്കല്‍പ്പിക്കാന്‍ പോലും പറ്റില്ലാത്ത വ്യത്യാസവും പ്രതീക്ഷിച്ചാണ് ഞാന്‍ ഇന്ത്യയില്‍ നിന്നും ഇവിടെ വന്നത് ,എന്നാല്‍ ഞാനിവിടെ കണ്ട ഗ്രാമങ്ങള്‍ നമ്മുടെ ഗ്രാമങ്ങലെക്കാള്‍ സുന്ദരമായ ഗ്രാമീണ കാഴ്ചകള്‍ .













പന്ത്രണ്ടു മണിക്കാണ് ഇന്നു പള്ളിയിലെ വിശേഷ ചടങ്ങുകള്‍ നടക്കുന്നത് .ഇത്രയും നേരമായിട്ടും കടകളില്‍ വില്‍പ്പനക്ക് നില്ക്കുന്ന ചെറുപ്പക്കാര്‍ അല്ലാതെ ഒരാളെ പോലും ചെറുപ്പക്കാരായി അവിടെ കണ്ടില്ല ,അവിടെ വരുന്നവര്‍ എല്ലാം പ്രായമായവര്‍ ,അറുപതു വയസ്സിനു മുകളില്‍ പ്രായം ചെന്നവര്‍ .പള്ളിയിലേക്ക് കയറും മുന്‍പ് ഒരു പാറയില്‍ തൊട്ടു കൊണ്ടു ആളുകള്‍ വലം വെക്കുന്നത് കണ്ടു അന്വേഷിച്ചപ്പോള്‍ ആ പാറയില്‍ തൊട്ടു ഏഴ് തവണ വലം വെച്ചാല്‍ ആഗ്രഹിക്കുന്ന കാര്യം സാധിക്കും എന്നറിഞ്ഞു .ഈ കാര്യത്തിലും ഇവര്‍ നമ്മുടെ നാടിനെക്കാള്‍ ഒട്ടും മോശമല്ല എന്നെനിക്കു തോന്നി . ഒരു എഴുപത്തഞ്ചു കാരന്‍ നാലു വര്‍ഷമായി സ്ഥിരമായി ഇവിടെ വന്നു പാറക്കു ചുറ്റും വലം വെക്കുന്നു ഒരു കാമുകിക്ക് വേണ്ടി ,ഇത്തവണ എങ്കിലും നടന്നാല്‍ മതിയാരുന്നു എന്നെന്നോട് പറഞ്ഞു .







ക്രിസ്ത്യന്‍ രാജ്യം ആണെങ്കിലും ചെറുപ്പക്കാര്‍ ആരും തന്നെ ഇവിടെ വിശ്വാസികള്‍ അല്ല .പള്ളിക്കകത്ത്‌ കടക്കാന്‍ നല്ല തിരക്ക് പഴയ പള്ളി ആണെങ്കിലും ലളിതവും സുന്ദരവുമായ പള്ളി .പുറത്തു നാല്‍പതു ഡിഗ്രീ ചൂടു ആണെങ്കിലും ഇവിടെ പതിനഞ്ച് ഡിഗ്രിയില്‍ താഴെ മാത്രം ചൂടു .താഴെ നിന്നു കാണുവാന്‍ പറ്റില്ലാത്ത വിധം തിരക്ക് .ഞാന്‍ ബാല്‍ക്കണിയില്‍ കയറി അകത്തെ കാഴ്ചകളും വളരെ ലളിതം പക്ഷെ സുന്ദരം .ഞാന്‍ ഇരുന്നതിനു തൊട്ടടുത്ത്‌ തന്നെയാണ് ക്യോയര്‍ പാടുന്നവര്‍ .അവരും അറുപതിനു വയസ്സിനു മുകളില്‍ പറയം ചെന്നവര്‍ തന്നെ .കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഈ തലമുറ കഴിഞ്ഞാല്‍ പള്ളികളും വിശ്വാസവും വംശ നാശം സംഭവിച്ചു കൊണ്ടിരിക്കുന്നവ എന്ന പട്ടികയില്‍ പെടുത്തി സംരക്ഷിക്കേണ്ടി വരും .ഇനി പത്തു മിനുടുകള്‍ക്കുള്ളില്‍ ചടങ്ങുകള്‍ ആരംഭിക്കും എന്ന് പുരോഹിതന്‍ വിളിച്ചു പറഞ്ഞു .ചടങ്ങുകളില്‍ പങ്കെടുക്കല്‍ ഇഷ്ട്ടമില്ലാത്ത ഞാന്‍ അത് തുടങ്ങും മുന്നേ അകത്തെ കാഴ്ചകള്‍ കണ്ടിറങ്ങി .




















പുറത്തു കാഴ്ചകളില്‍ വഴിയോര ചന്തകള്‍ക്ക് പുറമെ പശുക്കളെയും കാളകളെയും കുതിരകളെയും കൊണ്ടു വന്നിട്ടുണ്ടായിരുന്നു .




















രണ്ടു മണി വരെ കാഴ്ചകള്‍ കണ്ടു നടന്നു ,നല്ല വിശപ്പ്‌ തുടങ്ങി പള്ളിക്ക് ചുറ്റും കാടു ആണ് .കാടിനകത് നല്ല തണുപ്പ് അവിടെ ഇരുന്നു ഭക്ഷണം പാകം ചെയ്തു കഴിക്കാന്‍ പാകത്തില്‍ സൌകര്യം ഉണ്ട് .എല്ലാവരും കുടുംബത്തോടെ കാരവാന്‍ കൊണ്ടാണ് വന്നിരിക്കുന്നത് .ഭക്ഷണം പാകം ചെയ്തു കഴിക്കുന്ന തിരക്കിലാണ് എല്ലാവരും കുടിക്കാന്‍ നല്ല തണുത്ത വെള്ളം ഉറവകളില്‍ നിന്നും കിട്ടും .ഇവിടെ കിട്ടുന്ന പാന്‍ വാങ്ങി അതിന് നടുവില്‍ ടര്‍ക്കി കോഴിയുടെ ഇറച്ചി വെച്ചതാണ് ഇന്നത്തെ എന്‍റെ ഉച്ച ഭക്ഷണം .ഭക്ഷണം കഴിച്ചു കുറച്ചു സമയം ആ കാടിനുള്ളില്‍ മനസ്സു കുളിര്‍ക്കെ വിശ്രമിച്ച ശേഷം സൌജന്യ ബസ്സില്‍ തിരിച്ചു വീട്ടിലേക്ക്.നാളെ ഞായര്‍ ഗാട്ടിക്ക എന്ന സ്ഥലത്തു ഒരു castle ഉണ്ട് വളരെ നാളുകള്‍ ആയി കാണാന്‍ പോകണം എന്ന് കരുതിയ സ്ഥലം ,പണ്ടു ഒന്‍പതാം നൂറ്റാണ്ടില്‍ മുസല്‍മാന്‍ കയ്യേറിയ സ്ഥലങ്ങള്‍ .അവിടത്തെ ഉത്സവമാണ് നാളെ .












Thursday 11 June 2009

കുട്ടിക്കാലത്തിലേക്ക് ഒരു നിമിഷം

Buzz This
Buzz It

Saturday 6 June 2009

സ്പാനിഷ് ഗ്രാമത്തിലേക്ക് (ഇഗുറിയ സ്പെയിന്‍ )

Buzz This
Buzz It

¿hola saji quetal ? രാവിലെ പത്തു മണിക്ക് എന്‍റെ ഒരേയൊരു സ്പാനിഷ് കൂട്ടുകാരിയുടെ ഫോണ്‍ വിളി കേട്ടാണ് ഉണര്‍ന്നത് ,ഇന്നു ഞായറാഴ്ച ,എല്ലാ ഞായറാഴ്ചയും ഉച്ച തിരിഞ്ഞു ഒരു പതിവു നടത്തം ബെഗോയുടെ കൂടെ ഉള്ളതാണ് .ഇരുപത്തി അഞ്ചു ഡിഗ്രീ ചൂടു പുറത്തിറങ്ങി കറങ്ങാന്‍ നല്ല ദിവസം . ഞാനും ബെര്‍്ണാഠും അഞ്ചു മണിക്ക് തന്നെ ബെഗോയുടെ കൂടെ ഇറങ്ങി എല്ലോരിയോ ഗ്രാമത്തിന്റെ പ്രാന്ത പ്രദേശമായ ഇഗുറിയ ആണ് ഇന്നു ഞങ്ങളുടെ ലക്ഷ്യം .എന്‍റെ വീട്ടില്‍ നിന്നും കാണാവുന്ന ഉദാല എന്ന മലയുടെ അടിവാരത്തുള്ള കൊച്ചു ഗ്രാമം .





ഉദാലയെ ലക്ഷ്യമാക്കി ഞങ്ങള്‍ നടന്നു വളരെ നാളുകള്‍ക്ക് ശേഷമാണു ചൂടു പതിനഞ്ച് ഡിഗ്രിയില്‍ കൂടുതല്‍ പോകുന്നത് .വീട്ടില്‍ ന്നിന്നും കാണുമ്പൊള്‍ മല വളരെ അടുത്താണെന്ന് തോന്നുമെങ്കിലും നടന്നടുക്കും തോറും മല നമ്മളില്‍ നിന്നും നടന്നകലുന്നത് പോലെ തോന്നി .നടക്കുന്നതിനിടയില്‍ കൊറിച്ചു തിന്നാന്‍ ചോളം വറുത്തത് എടുത്തിട്ടുണ്ട് വാഹനങ്ങള്‍ പോകുന്ന റോഡില്‍ നിന്നും ഇഗുരിയിലെക്കുള്ള കൈ വഴിയിലേക്കു കടന്നു ,ഞങ്ങളുടെ കൂടെ ഒരു ചെറിയ കൈ തോട് പിന്തുടരുന്നുണ്ട് ,വെള്ളം കുറഞ്ഞ ഉരുളന്‍ കല്ലുകള്‍ക്കിടയിലൂടെ കള കള ശബ്ദം ഉണ്ടാക്കി ഒഴുകുന്ന തോട് ഇവിടെ ഒരുപാടുണ്ട് .വര്‍ഷത്തില്‍ ഭൂരിഭാഗം ദിവസവും മഴ പെയ്യുന്ന ഇവിടെ മലയില്‍ നിന്നും എപ്പോളും വറ്റാത്ത ഉറവകള്‍ ഉണ്ട് .



ആള്‍ താമസമില്ലാത്ത കൈ വഴികള്‍ കടന്നു ഒരു മണിക്കൂറിനു ശേഷം വീടുകള്‍ ഉള്ള താഴ്വാരത്തിലെത്തി ,അവിടെയുള്ള വീടുകളും പണി ആയുധങ്ങളും കണ്ടപ്പോള്‍ തന്നെ അവിടെ താമസിക്കുന്ന ഭൂരി ഭാഗം ആളുകളും കര്‍ഷകര്‍ ആണെന്ന് മനസ്സിലായി .ഇതിനിടയില്‍ വഴിയില്‍ കാണുന്ന ഇലകളെ കുറിച്ചും ,പൂക്കളെ കുറിച്ചും ,മരങ്ങളെ കുറിച്ചും അവയുടെ സ്പാനിഷ് പേരും വിശേഷങ്ങളും ഞങ്ങളോട് സ്പാനിഷിലും മനസ്സിലാകാത്തത് ഇംഗ്ലീഷിലും പറയുന്നുണ്ട് ,ബെഗോ പണ്ടേ സംസാര പ്രിയയാണ്‌ .ആ ഗ്രാമത്തില്‍ ഞങ്ങള്‍ കണ്ട വീടുകള്‍ മുഴുവനും വളരെ പഴയ വീടുകള്‍ ആണ് നൂറു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ളവ .ചില വീടുകളുടെ ചുമരുകളില്‍ അവര്‍ പണ്ടു കൃഷി സ്ഥലങ്ങളില്‍ ഉഴുവാനും മറ്റുമായി ഉപയോഗിച്ചിരുന്ന പണിയായുധങ്ങള്‍ കണ്ടു .നമ്മുടെ നാട്ടിലെ കലപ്പയുമായി വളരെ വിത്യാസമുണ്ട് .പോകുന്ന വഴിയില്‍ ഒരു മരത്തില്‍ ഏറു മാടം പോലെ ഒന്നു കണ്ടെങ്കിലും അതെന്താണെന്ന് മാത്രം ബെഗോക്ക് അറിയില്ലായിരുന്നു ,നിരാശയാകാതെ പിന്നീട് കാണുന്നതെല്ലാം വിശദീകരിക്കുന്നുണ്ട് ,കൂടെ ഈ കാര്യങ്ങള്‍ മുഴുവന്‍ ഇന്ത്യയില്‍ എങ്ങിനെയാണെന്നും ചോദിച്ചു മനസ്സിലാക്കുന്നുണ്ട് .








ഇറച്ചികളില്‍ സ്പാനിഷ് കാരുടെ പ്രിയ ഭക്ഷണം പന്നി തന്നെ .ഇടതു വശം ചേര്ന്നു ഒരു പന്നി വളര്‍ത്തു കേന്ദ്രം ഉണ്ട് ,ഇവിടെ വന്നതില്‍ പിന്നെ ഞാനും പന്നി പ്രിയനായി കേട്ടോ ,(പന്നി പനി വന്നതിനു ശേഷം തീറ്റ നിറുത്തി ) ഇവിടെ പ്രസിദ്ധമായ വിഭവം ആണ് ഹാമോന്‍ .പന്നിയുടെ തുടഭാഗം മുറിച്ചെടുത്തു രണ്ടാഴ്ച ക്കാലം ഉപ്പിലിട്ടു ഉണക്കും ,പിന്നീട് ഉപ്പ് കളഞ്ഞു വൃത്തിയാക്കി ഉണങ്ങനായി ആറു മാസത്തേക്ക് തൂക്കിയിടും ,അവസാനം വരണ്ട തണുത്ത മുറിയില്‍ പതിനെട്ടു മാസത്തോളം സൂക്ഷിക്കും .അതിന് ശേഷം അവനെ പുറത്തെടുത്ത് കത്തി ഉപയോഗിച്ചു കനം കുറച്ചു ചെത്തി എടുത്തു തിന്നും .കൂടുതല്‍ വിവരങ്ങള്‍
ഇവിടെ . വലതു വശം മലയുടെ താഴ്വാരത്തില്‍ പൈന്‍ മരക്കാടുകള്‍ ആണ് ,ഇടതു വശം നിറയെ മനം കുളിര്‍ക്കുന്ന കാഴ്ചകള്‍ ,ചിരട്ടകളില്‍ മണ്ണപ്പം ചുട്ട പോലെ എണ്ണിയാല്‍ തീരാത്ത കൊച്ചു കൊച്ചു മലകള്‍ കൊണ്ടു തീര്‍ത്തതാണ് എല്ലോരിയോ ഗ്രാമം .അതിലെ രണ്ടു വലിയ മലകള്‍ ആണ് ഒന്നു ഉദാലയും പിന്നെ അമ്പോട്ടോയും.നടത്തം തുടര്‍ന്ന് കുത്തനെയുള്ള കയറ്റം ആയി ,ഞങ്ങള്‍ രണ്ടു പേരും ക്ഷീണിച്ചുവെങ്കിലും ബെഗോ ഇപ്പോളും നല്ല ഉഷാറായി കയറ്റം കയറുന്നു ,പിന്നെയും ഞങ്ങളോട് ഈ ഗ്രാമത്തിന്റെ പഴയ വിശേഷങ്ങള്‍ പറഞ്ഞു തന്നു കൊണ്ടിരുന്നു .പണ്ടു കാലത്ത് ആളുകള്‍ എല്ലാം മലയില്‍ നിന്നും ഉറവായി വരുന്ന വെള്ളം ഉപയോഗിച്ചായിരുന്നു തുണികള്‍ എല്ലാം കഴുകിയിരുന്നത് .ഇപ്പോള്‍ അതാരും ഉപയോഗിക്കുന്നില്ല എങ്കിലും സ്പാനിഷ് ഗവണ്മെന്റ് ഇപ്പോളും അത് ഓര്‍മ്മയ്ക്കായി സംരക്ഷിച്ചു നിറുത്തിയിരിക്കുന്നു .ദൂരെയുള്ള ഒരു മലയില്‍ കാറ്റാടി യന്ത്രങ്ങള്‍ കാണാം .വളരെ കുറച്ചു വൈദ്യുതി ആണെങ്കിലും കാറ്റാടി യന്ത്രവും ഇവര്‍ വൈദുതി നിരമാണതിനു ഉപയോഗിക്കുന്നു .











ഈ ഗ്രാമത്തില്‍ ഞാന്‍ കണ്ട വീടുകള്‍ എല്ലാം കരിങ്കല്‍ ചുമരോട് കൂടിയ വലിയ വീടുകള്‍ ആണ് ,പഴയ ഓടു മേഞ്ഞ വീടുകള്‍ .തണുപ്പില്‍ നിന്നും രക്ഷപെടാന്‍ ആകണം ചെറിയ ജന്നലുകളും ,മുന്‍വശം അടച്ച രീതിയിലുള്ള വരാന്തയും .





മലയോടു അടുക്കാറായി നിറയെ പൈന്‍ മരക്കാടുകള്‍ ചെറിയ നടപ്പാത മാത്രം ,പൈന്‍ മരങ്ങള്‍ മുറിച്ചു കൊണ്ടിരിക്കുന്നുണ്ട്‌ ,മുകളിലേക്ക് കയറും തോറും ഉറവകളുടെ എണ്ണം കൂടി വന്നു ,വീട്ടില്‍ നിന്നും ഇറങ്ങിയിട്ട് രണ്ടു മണിക്കൂര്‍ നടന്നു ഇപ്പോഴും മലയില്‍ എത്തിയിട്ടില്ല അടിവാരത്തില്‍ എത്തിയിട്ടേ ഉള്ളൂ ,ഇനിയും കയറിയാല്‍ തിരിച്ചു ഇന്നു വീട്ടില്‍ എത്താന്‍ പറ്റില്ല എന്ന് മനസ്സിലാക്കിയപ്പോള്‍ അല്‍പ നേരത്തെ മലയിലെ വിശ്രമത്തിന് ശേഷം ഞങ്ങള്‍ മലയിറങ്ങി നടന്നു .പത്തു മിനിട്ട് ദൂരം എന്ന് വീട്ടില്‍ നിന്നും തോന്നിയെങ്കിലും മണിക്കൂര്‍ രണ്ട് നടന്നിട്ടും എത്തിയില്ല .













സമയം വൈകിട്ട് എട്ടു മണി ആകാറായി .കുറച്ചകലെയായി മേഞ്ഞു നടന്നിരുന്ന കുതിരയെ ഞാന്‍ ക്യാമറയില്‍ ആക്കുന്നതിനിടയില്‍ ബെഗോ അവിടെ കണ്ട ഒരു പഴയ വീടിന്റെ ഉടമസ്ഥനുമായി ബാസ്ക് ഭാഷയില്‍ സംസാരിച്ചു കൊണ്ടിരുന്നു ,സ്പാനിഷ് തന്നെ ഇപ്പോളും ശരിക്ക് പറയാന്‍ അറിയാത്ത ഞാന്‍ അവര്‍ സംസാരിക്കുന്നതു ശ്രദ്ധിച്ചേ ഇല്ല .ആ വീട്ടു ഉടമസ്ഥന് ഇന്ത്യയില്‍ നിന്നും വന്ന ഞങ്ങളെ പരിചയപെടുത്തി കൊണ്ടു ,ഞാന്‍ ആ വീടിനെ കുറിച്ചു ചോദിച്ച ചില സംശയങ്ങള്‍ ചോദിച്ചു അറിയുകയായിരുന്നു ബെഗോ .ഇന്ത്യ എന്ന് കേട്ടപ്പോള്‍ തന്നെ അദ്ദേഹം താജ് മഹല്‍ ,ബോംബെ വിശേഷങ്ങള്‍ എല്ലാം ചോദിച്ചു ഞങ്ങളെ പരിചയപെട്ടു അദ്ദേഹത്തിന്റെ വീട്ടിലേക്ക് വിളിച്ചു .എല്ലോരിയോ ഗ്രാമത്തിലെ ആദ്യം പണിത വീടുകളില്‍ അഞ്ചാമത്തെ വീട് ആയിരുന്നു അത് അഞ്ഞൂറ് വര്ഷത്തെ പഴക്കം കാരണവര്‍ മാര്‍ കൈമാറി കൊടുത്ത വീട് പഴയ വീട് ആണെങ്കിലും നല്ല ഉറപ്പു ഇതു വരെ പൊളിച്ചു പണിതിട്ട് പോലുമില്ല .താഴെ നിലയില്‍ ആ വീട്ടിലേക്ക് ആവശ്യമായ പാലിന് വേണ്ടി വളര്‍ത്തുന്ന പശു ,കോഴികള്‍ ,മുയലുകള്‍ ,പിന്നെ അവര്ക്കു ഹാമോന്‍ ഉണ്ടാക്കാനായി വളര്‍ത്തുന്ന ഒരു പന്നി കുട്ടിയും ,മുകളില്‍ താമസത്തിനുള്ള മുറികളും .ഗ്രാമങ്ങളിലെ പ്രായമായ ആളുകള്‍ ഇപ്പോളും ബാസ്ക് ഭാഷ തന്നെയാണ് സംസാരിക്കുന്നതു ,അത് മുഴുവനും ബെഗോ എനിക്ക് ഇംഗ്ലീഷിലും സ്പാനിഷിലും പറഞ്ഞു തന്നു കൊണ്ടിരുന്നു .അകത്തെ വിശേഷങ്ങള്‍ കാണിച്ചു തന്നതിന് ശേഷം ഉത്സാഹത്തോടെ അദ്ദേഹം ഞങ്ങള്ക്ക് അവര്‍ വീട്ടാവശ്യത്തിനായി ചെയ്യുന്ന പച്ചക്കറി തോട്ടവും ഗ്രീന്‍ ഹൌസും കാണിച്ചു തന്നു .ഇവിടെ വന്നതിനു ശേഷം എല്ലാ പഴയ വീടുകളും അവ പണിത വര്‍ഷവും കൂടെ ഒരു മുദ്രയും ഉണ്ടാകാറുണ്ട് ,അതിനെ പറ്റി ചോദിച്ചപ്പോള്‍ ഒരു ചെറിയ ജന്നല്‍ കാണിച്ചു തന്നിട്ട് പറഞ്ഞു ഇത്തരം ജന്നല്‍ അഞ്ഞൂറ് വര്ഷം മുമ്പ് പണിത വീടുകള്‍ക്ക് മാതമേ ഉള്ളൂ എന്ന്


















ഹാമോന്‍












ആ നല്ല മനുഷ്യന്റെ പഴയ വീടിനോട് യാത്ര പറഞ്ഞു ഞങ്ങള്‍ വീടിനെ ലക്ഷ്യമാക്കി തിരിച്ചു നടന്നു .ഉദാല മലയുടെ പശ്ചാത്തലത്തില്‍ പഴയ വീടാണെങ്കില്‍ പോലും ആ പച്ചപ്പ്‌ നിറഞ്ഞ മലനിരകള്‍ക്കിടയിലെ വീടുകള്‍ കാണാന്‍ ഒരു പ്രത്യേകത തന്നെ .നമ്മുടെ കേരളത്തിലെ ഗ്രാമങ്ങള്‍ വികസിത ഗ്രാമങ്ങളും നഗര സംസ്കാരവുമായി കഴിയുമ്പോഴും പരിഷ്കൃത യൂറോപ്യന്‍ രാജ്യങ്ങളിലെ ഗ്രാമ വാസികള്‍ ആ ഗ്രാമീണ സംസ്കാരവും വിശുദ്ധിയും കൈവിടാതെ ജീവിക്കുന്നത് കാണാന്‍ അവസരം തന്ന ബെഗോക്ക് നന്ദി പറഞ്ഞു ,സമയം രാത്രി ഒന്‍പതു മുപ്പതു കഴിഞ്ഞു .ഞങ്ങള്‍ സാന്റ മരിയ പള്ളിയുടെ മുന്നിലുള്ള ലാ പാര കഫെ ഷോപ്പില്‍ നിന്നും ഓരോ ബിയര്‍ കഴിച്ചു പിരിഞ്ഞു .വീണ്ടും അടുത്ത യാത്രയില്‍ കാണാം .



Related Posts with Thumbnails

എന്‍റെ കൂടെ കാഴ്ചകള്‍ കാണാന്‍ ഇഷ്ടപെടുന്നവര്‍

എന്‍റെ കൂടെ കാഴ്ചകള്‍ കണ്ടവര്‍

VISITORS TODAY


contador

copy right

ചോദിച്ചിട്ട് എടുത്താല്‍ സന്തോഷം

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP